ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും ‘പൂർണമായും മനുഷ്യനിർമിത’ ക്ഷാമമാണെന്നും തകർന്ന പ്രദേശത്തുടനീളം മരണനിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പോഷകാഹാരക്കുറവിന്റെയും തീവ്രതയെ തരംതിരിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംഘടനയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി), ക്ഷാമത്തിനുള്ള മൂന്ന് പ്രധാന മാനദണ്ഡങ്ങൾ ഗസ്സയിൽ സ്ഥിരീകരിച്ചു. 2004ൽ ഐ.പി.സി സ്ഥാപിതമായതിനുശേഷം നാലു ക്ഷാമങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവിടങ്ങളിലാണത്. ആഫ്രിക്കക്കു പുറത്ത് ക്ഷാമം ഐ.പി.സി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
‘ ഗസ്സയിലെ ക്ഷാമം പൂർണമായും മനുഷ്യനിർമിതമാണ്. ഇത് നിർത്തലാക്കാനും തിരിച്ചുപിടിക്കാനും കഴിയും’- റിപ്പോർട്ട് പറയുന്നു. സംവാദത്തിന്റെയും ആലസ്യത്തിന്റേയും സമയം കഴിഞ്ഞു. നിലവിലെ പട്ടിണി അതിവേഗം പടരുകയാണ്. ഉടനടിയുള്ളതും വലിയ തോതിലുമുള്ളതുമായ ഇടപെടൽ ആവശ്യമാണെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ട. ഇനിയും കൂടുതൽ കാലതാമസം, അത് ഏതാനും ദിവസങ്ങളായാൽ പോലും ഉണ്ടായാൽ ക്ഷാമവുമായി ബന്ധപ്പെട്ട മരണനിരക്ക് സങ്കൽപിക്കാനാവാത്ത തോതിൽ വർധിക്കുമെന്നും ഐ.പി.സി ചൂണ്ടിക്കാട്ടി. ഗസ്സ മുനമ്പിലേക്ക് കൂടുതൽ സഹായം അനുവദിക്കുന്നതിന് ഇസ്രായേലിന്മേലുള്ള സമ്മർദം വർധിപ്പിക്കൽ ഈ റിപ്പോർട്ട് ലക്ഷ്യമിടുന്നു.






























