നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരമധ്യത്തിലുള്ള ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. ഇന്ന് അതിരാവിലെയാണ് നിലമ്പൂർ ജില്ലാ ആശുപത്രി പരിസരത്ത് ആന എത്തിയത്. നഗരത്തിന്റെ മധ്യ ഭാഗത്തേയ്ക്ക് കാട്ടാന എത്തിയത് പ്രദേശവാസികളിൽ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ചില വീടുകളുടെ മതിലുകൾ തകർത്ത് മുറ്റത്തേക്ക് കയറിയ ആന, അവിടെയുണ്ടായിരുന്ന ചക്കകൾ പറിച്ചു കഴിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. പുഴയിലൂടെയാണ് ആനകൾ നഗരത്തിലേക്ക് കടക്കുന്നതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും വനപാലകരുടെ ആർആർടി സംഘവും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പടക്കം പൊട്ടിച്ചാണ് ആനയെ തിരികെ കാട് കയറ്റിയത്. ഇതിനു മുൻപും എംഎസ്പി ക്യാമ്പ്, ജില്ലാ ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ കാട്ടാനകൾ എത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിലും പുലർച്ചെയും സ്ഥിരമായി കാട്ടാനകൾ വരുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






























