കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി ഒ.ജെ ജെനീഷ് ഇടപെട്ടു. സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അടിയന്തര അന്വേഷണം നടത്താൻ കായിക വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്മനം ഇൻഡോർ സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരിപാലനത്തിലെ വീഴ്ചകളും സംബന്ധിച്ച പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഉയർന്നത്. കായിക താരങ്ങൾക്കും പരിശീലകർക്കും സ്റ്റേഡിയത്തിന്റെ അവസ്ഥ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ സ്റ്റേഡിയത്തിന്‍റെ അവസ്ഥ സംബന്ധിച്ച് കായിക വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. 2021 ഫെബ്രുവരിയിലാണ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയതത്. പക്ഷെ നാളിതുവരെ ഒരിക്കൽ പോലും സ്റ്റേഡിയം ഉപയോഗിക്കാൻ കഴിഞ്ഞില്ല. കിഫ്ബിയിൽ നിന്ന് 5 കോടി 16 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. മേൽനോട്ടം കിറ്റ്കോയ്ക്ക് ആണ്. ഉദ്ഘാടനം കഴിഞ്ഞ് ആറാം മാസം സ്റ്റേഡിയത്തിന്‍റെ തറ പൊളിഞ്ഞു. ചുവരുകളിൽ വിള്ളൽ വീണു. നിലവിൽ സ്ഥിതി ഏറെ പരിതാപകരമാണ്. പൂർണമായും കാട് കയറി നശിച്ച സ്റ്റേഡിയും ഉപയോഗ ശൂന്യമാണ്. ഏത് നിമിഷവും അടർന്നു വീഴാൻ സാധ്യതയുള്ള ഭിത്തികൾ അപകടഭീഷണിയിലാണ്.
സ്റ്റേഡിയത്തിന്റെ ദുരവസ്ഥ പൊതുജന ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്റ്റേഡിയത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ വേണ്ട നടപടികൾ പരിഗണിക്കുമെന്നും കായിക വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കായിക കേന്ദ്രങ്ങളിലൊന്നായ അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്. മന്ത്രിയുടെ ഇടപെടലോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും കായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികളും നാട്ടുകാരും.






























