ആനന്ദപ്പള്ളി : നിലനിൽപ്പിനായി കേഴുന്ന ആനന്ദപ്പള്ളി പോസ്റ്റ് ഓഫീസ്. 60 വർഷം പിന്നിട്ട ആനന്ദപ്പള്ളി പോസ്റ്റ് ഓഫീസ് 1962 ജനുവരി 21ന് നിലവിൽ വന്നതാണ്. തുടക്കം ആനന്ദപ്പള്ളി സെന്റ് ജോർജ് പള്ളി കെട്ടിടത്തിൽ ആയിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം ആനന്ദപ്പള്ളി കല്ലറവിളയിൽ കെ.ഇ തങ്കച്ചൻ പോസ്റ്റ് മാസ്റ്റർ ആയി വന്നപ്പോൾ പോസ്റ്റ് ഓഫീസിനായി സ്വന്തം കെട്ടിടം നല്‍കി. ഇവിടെ 37 വർഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ശേഷം പ്ലാൻകാലായിൽ ബിൽഡിങ്ങിലേക്ക് മാറിയ പോസ്‌റ്റോഫീസ് സ്വന്തമായുള്ള ഒരു കെട്ടിടത്തിലേക്കു മാറ്റുവാനായി നാട്ടുകാർ ആശ്രാന്ത പരിശ്രമത്തിലാണ്. പോസ്റ്റ് ഓഫീസ് പരിധിയിലുള്ള അടൂർ നഗരസഭ യാതൊരുവിധ സഹായവും നൽകുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. അഞ്ചലോട്ടക്കാരന്റെ മണിയടിയ്ക്ക് കാതോർത്ത ഗ്രാമം ഇന്ന് പോസ്‌റ്റോഫീസിന്റെ നിലനിൽപ്പിന്റെ നെടുവീർപ്പിൽ ഉഴലുകയാണ്. ആധുനിക ടെലികമ്യൂണിക്കേഷൻ നിലവിൽ വന്നതോടെ പോസ്‌റ്റോഫീസുകളുടെ പ്രസക്തി നഷ്ടപ്പെട്ടതാണ് ആനന്ദപ്പള്ളി പോസ്‌റ്റോഫീസിനും സംഭവിച്ചത്.
സ്വന്തമായി 2 സെന്റ് ഭൂമി പോസ്‌റ്റോഫീസിനായി ലഭിച്ചാൽ ആനന്ദപ്പള്ളി റെസിഡന്റ്‌സ് അസോസിയേഷൻ കെട്ടിടം പണിതു നൽകാമെന്നു തീരുമാനിച്ചിട്ടുണ്ട്. ആനന്ദപ്പള്ളി പോസ്റ്റ് ഓഫീസിന് അടുത്ത ലോക തപാൽ ദിനത്തിന് മുൻപ് അധികാരികളുടെ പരിഗണനയിൽ പുതിയ സ്വന്തമായ ഒരു കെട്ടിടം ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ആനന്ദപ്പള്ളി നിവാസികൾ.





























