തിരുവനന്തപുരം : സഹകരണസംഘം ഓഡിറ്റര്‍ക്കും കുടുംബത്തിനും വധ ഭീഷണി നടപടിയെടുക്കാതെ സഹകരണമന്ത്രി. സഹകരണ ബാങ്കുകളിലെ ഓഡിറ്റ് കാര്യക്ഷമമാക്കാന്‍ നടപടി ശക്തമാക്കും എന്നാണ് സഹകരണ മന്ത്രി സഭയില്‍ നല്‍കിയ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്. അനന്തപുരം സഹകരണ സംഘത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തി അക്കമിട്ട് നിരത്തിയ വനിതാ ഓഡിറ്റര്‍ക്ക് നേരിടേണ്ടി വന്നത് വധഭീഷണിയാണ്.
അനന്തപുരം സഹകരണ സംഘത്തിനെതിരെ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 37 ക്രമക്കേടുകളാണ് ഓഡിറ്റര്‍ കണ്ടെത്തിയത്. ഇത് ഔദ്യോഗിക രേഖയാക്കിയ വനിതാ ഓഡിറ്റര്‍ വിജയലക്ഷ്മിയമ്മക്ക് നേരെയാണ് സംഘത്തിലെ ജീവനക്കാരന്‍ വധിഭീഷണി മുഴക്കിയത്. കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്ന് സംഘത്തിലെ അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാറാണ് ഓഡിറ്റര്‍ വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കേസ്സെടുക്കാനേ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട വകുപ്പ് തയ്യറായിട്ടില്ല.
സംഘത്തിന്റെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജീവനക്കാരന്റെ ബിരുദം സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകള്‍ ഓഡിറ്റര്‍ കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് നിഷ്‌ക്രീയം. 2020 ഫെബ്രുവരിയിലായിരുന്നു സംഭവം. ‘ മാഡം ജീവിക്കൂല്ല മാഡം മാത്രമല്ല മാഡത്തിന്റെ കുടുംബവും ജീവിക്കൂല്ല, സ്ഥാപനത്തെയും ഇത്രയും ജീവനക്കാരെയും നശിപ്പിച്ചിട്ട് നന്നാവാന്ന് നോക്കണ്ട. കുടുതല്‍ കളിച്ചാല്‍ നമ്മളും കളിക്കും’ ഇങ്ങനെയായിരുന്നു ഭീഷണി
പൊലീസ് എഫ്‌ഐആര്‍ ഇട്ടുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സഹകരണ രജിസ്ട്രാര്‍ക്ക് വിജയലക്ഷ്മിയമ്മ പരാതി നല്‍കിയതോടെ വകുപ്പില്‍ അന്വേഷണം നടന്നു. സംഭവം നടക്കുന്ന സമയം അനന്തപുരം സംഘത്തിലുണ്ടായിരുന്ന അഡീഷണല്‍ ഓഡിറ്ററും വധഭീഷണി ശരിവച്ചു. അനന്തപുരം സഹകരണസംഘം നടത്തിയ ഗുരുതര ക്രമക്കേടുകളില്‍ ഓഡിറ്ററെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ ശ്രമം നടന്നതായി കരുതുന്നു എന്നാണ് ജോയിന്റ് ഡയറക്ടറുടെ കണ്ടെത്തല്‍.
ഇതോടൊപ്പം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ പുറത്തുകൊണ്ടു വന്ന മറ്റൊരു ഗുരുതര വിഷയം സെക്രട്ടറിയുടെ ബിരുദത്തിലെ പൊരുത്തക്കേടുകളായിരുന്നു. സെക്രട്ടറിയായി പ്രമോഷന്‍ കിട്ടാന്‍ ബിരുദം വേണമെന്നിരിക്കെ തിരുമല ശാഖാ മാനേജരായിരുന്ന രതീഷ് കുമാര്‍ മറ്റൊരാളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യാജ രേഖയുണ്ടാക്കിയത് ഉള്‍പ്പെടുയുള്ള വിവരങ്ങളാണ് ഓഡിറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇത് കുരുക്കാകുമെന്ന് കണ്ട് തീരുമാനം അന്ന് സംഘം പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ രതീഷ് കുമാറിന് തന്നെയാണ് സെക്രട്ടറിയുടെ ചുമതല.
ഭരണസമിതി പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് പ്രമോഷനുകളും നാല് ഇന്‍ക്രിമെന്റും നല്‍കുന്ന വിചിത്രമായ സ്ഥാനക്കയറ്റങ്ങളെകുറിച്ചും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശമുണ്ട്. സെക്രട്ടറിയുടെ ബിരുദത്തില്‍ വ്യാജ രേഖ ചമക്കല്‍ ബലപ്പെടുത്തുന്ന ഓഡിറ്റ് ആക്ഷേപത്തില്‍ ക്രിമിനല്‍ നടപടി അനിവാര്യമായിരിക്കെ അതുമുണ്ടായില്ല.
ഓഡിറ്ററുടെത് സംഘത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് അനന്തപുരം ഭരണസമിതി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അപ്പോഴും ഓഡിറ്ററുടെ പരാതികള്‍ ശരിവയ്ക്കുന്ന ജോയിന്റ് ഡയറക്ടറുടെ കണ്ടെത്തലുകളാണ് സംഘത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. സഹകരണ രജിസ്ട്രാറും കര്‍ശന നടപടികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വകുപ്പ് നടപടികള്‍ കടലാസില്‍ ഒതുങ്ങി.