അടൂർ: ഉത്രാ കൊലക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനവും ഗൂഢാലോചനയും തെളിവ് നശിക്കലുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ സൂരജിന്റെ വീട്ടിലെ എല്ലാവരും കേസിൽ അറസ്റ്റിലാവുകയാണ്. സൂരജിനേയും അച്ഛനേയും നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്തത്.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.





























