ഹൈദരാബാദ് : വൈഎസ്ആർ കോൺഗ്രസിലെ വിമത നേതാവും നർസപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജു രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ. 2012 ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ആന്ധ്രപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഇന്നലെ രാത്രിയോടെ കൃഷ്ണരാജുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
വൈഎസ്ആർ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി പാർട്ടിക്കു പുറത്തു പോയ കൃഷ്ണരാജു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. ബിജെപിയിലും തെലുങ്ക് ദേശം പാർട്ടിയിലും ചേർന്ന് പ്രവർത്തിച്ചതിനു ശേഷമാണ് രഘു രാമ കൃഷ്ണരാജു വൈഎസ്ആർ കോൺഗ്രസിൽ തിരിച്ചെത്തിയത്.
124 എ, 153 എ, 505 എന്നീ വകുപ്പുകളാണ് കൃഷ്ണരാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സാമുദായിക ഐക്യം തകർക്കുക ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്. താൻ കൂടി ഭാഗമായ സർക്കാരിലെ പ്രമുഖരെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ കൃഷ്ണരാജു നിരന്തരം ശ്രമിച്ചിരുന്നതായും ആരോപണം ഉണ്ട്.
ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നിരന്തരം വിരോധം പടർത്തിയെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് വിശദീകരിക്കുന്നു. മുഖ്യമന്ത്രി ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഏപ്രിൽ 27 നാണ് എംപി കോടതിയെ സമീപിച്ചത്.