പത്തനംതിട്ട : സമഗ്ര വോട്ടർ പട്ടിക (എസ് ഐ ആർ ) പരിഷ്കരണവുമായി ബന്ധപ്പെട്ട് അമിത ജോലി സമ്മർദ്ദത്തിൻ്റെ ഫലമായി അനീഷ് ജോർജ്ജ് എന്ന ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടേയും നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജില്ലാ വരണാധികാരി ഓഫീസായ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ബി.എൽ. ഒ മാരുടെ ജോലിഭാരം ലഘൂകരിയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ എൻ.ജി.ഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളുവാൻ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അശാസ്ത്രീയമായി ടാർജറ്റ് നിശ്ചയിച്ചത് ബി.എൽ.ഒമാരുടെ മാനസിക സംഘർഷം വർദ്ധിപ്പിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ് ഐ ആർ മാറ്റി വെക്കണമെന്നും അമിത ജോലി സമ്മർദ്ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജോലി ബഹിഷ്ക്കരിച്ച് ജീവനക്കാർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി. അനീഷ് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, പ്രസിഡൻ്റ് ജി. ബിനു കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അനീഷ്, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ. ഷാജഹാൻ, എ.കെ.എസ്.റ്റി.യു ജില്ലാ പ്രസിഡൻ്റ് എം. ഷൈൻലാൽ എന്നിവര്‍ പ്രസംഗിച്ചു.





























