റാന്നി : അങ്ങാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹാരമാകാതെ നീളുന്നു. കഴിഞ്ഞ ഭരണസമതി തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കുവാൻ പുതിയ ഭരണസമതിക്കു കഴിയുമെന്ന പ്രതീക്ഷയിൽ ജനം കാത്തിരുന്നെങ്കിലും ഭരണസമതി നിലവിൽ വന്നിട്ട് ഒരു വർഷത്തിലധികമായിട്ടും നാളിതുവരെയായി ഫലം കണ്ടില്ല. അങ്ങാടി പഞ്ചായത്ത് റാന്നി ടൗണിനോട് ചേർന്ന് കുറച്ചു ഭാഗം മാത്രമേ ഉള്ളുവെങ്കിലും ടൗണിൽപ്പെട്ട പഞ്ചായത്തായതിനാൽ മാലിന്യ പ്രശ്നമാണ് അങ്ങാടിയെ ഏറ്റവും അലട്ടുന്ന പ്രശ്നം.
മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ഭരണസമതി സംസ്കരണ കേന്ദ്രം പണിതെങ്കിലും പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞില്ല. ഭരണ സമതിയുടെ അവസാന നാളുകളിൽ വലിയതോട് ശുചീകരണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല. കുട്ടികളുടെ പാർക്ക് വ്യാപാര സമുച്ഛയം, പാർക്കിംങ്ങ് ഗ്രൗണ്ട് തുടങ്ങി പല വികസന പ്രവർത്തനങ്ങളും പുതിയ ഭരണസമതിയെ കാത്തിരുന്നെങ്കിലും ഒന്നും തന്നെ നടന്നില്ല.
ചീഞ്ഞളിഞ്ഞ പച്ചക്കറിയും കവറുകളും അടങ്ങിയ മാലിന്യങ്ങൾ ചാക്കിൽ നിറച്ച് വലിയ തോട് അടക്കം വഴിയരികിലും വിജനമായ സ്ഥലങ്ങളിലും കാണുക പതിവാണ്. രാത്രി കാലങ്ങളിൽ ചിലർ മാലിന്യ ചാക്കുകൾ പമ്പാദിയിലെത്തിച്ചേരുന്ന വലിയ തോട്ടിൽ തള്ളുകയാണ് പതിവ്. പഞ്ചായത്തിന്റെ ചുമതലയിൽ ടൗണിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരണ കേന്ദ്രത്തിലെത്തിച്ച് ജൈവവും അജൈവവുമായി വേർതിരിച്ച് സംസ്കരിക്കാനാണു 15 ലക്ഷത്തിലധികം രൂപ മുടക്കി സംസ്കരണ കേന്ദ്രം നിർമ്മിച്ചത്. ഇത് പ്രവർത്തനം തുടങ്ങാതെ സംസ്കരണ കേന്ദ്രം നശിക്കുന്ന കാഴ്ചയാണിപ്പോൾ കാണാനാവുക.
അങ്ങാടി പഞ്ചായത്തിലെ സംസ്കരണ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത് മാമുക്ക് ചെറിയ പാലത്തിനെ സമീപം പഞ്ചായത്ത് വക സ്ഥലമായ വലിയ തോടിന്റെ കരയിലാണ്.അങ്ങാടിയിൽ മുൻകാലങ്ങളിൽ മത്സ്യം മാംസം തുടങ്ങിയ വിറ്റിരുന്ന മാർക്കറ്റായിരുന്നു ഇത്. മാർക്കറ്റിലെ വ്യാപാരം കുറഞ്ഞതോടെ കച്ചവടക്കാർ മെയിൻ റോഡിലെ മുറികളിലേക്ക് വ്യാപാരം മാറ്റിയതിനെ തുടർന്ന് മാർക്കറ്റ് ഇല്ലാതാകുകയായിരുന്നു. പിന്നീട് ഇവിടെ പച്ചക്കറി വ്യാപാരികളും മറ്റ് കച്ചവടക്കാരും മാലിന്യം തള്ളുന്ന സ്ഥലമായി മാറുകയായിരുന്നു. പിന്നീടാണ് പഞ്ചായത്ത് ഈ സ്ഥലത്ത് മാലിന്യ സംസ്കരണ കേന്ദ്രം പണിതത്. ആദ്യം ജൈവമാലിന്യം നിർമ്മാർജ്ജനം ചെയ്യുന്ന ഷെഡാണ് പണിതത്.
പിന്നീടാണ് കൂടുതൽ പണം കൂടി അനുവദിച്ച് പ്ലാസ്റ്റിക്ക് മാലിന്യം കൂടി സംസ്കരിക്കാൻ സംസ്കരണ കേന്ദ്രം നിര്‍മ്മിച്ചത്. ഇത് പൂർണ്ണമാക്കുവാൻ പ്ലാസ്റ്റിക് സംസ്കരണത്തിനായി യന്ത്രങ്ങള്‍ വാങ്ങേണ്ടതുണ്ട്. എങ്കിൽ മാത്രമേ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരളാ കമ്പനിക്ക് നല്കുവാനാകു. കഴിഞ്ഞ രണ്ടു വർഷം കോവിഡു കാലമായതിനാൽ വീടുകളിലും കടകളിലും പോയി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു അധികൃതര്‍ കൈയ്യൊഴിഞ്ഞിരുന്നു. പഞ്ചായത്തിലെ മാലിന്യങ്ങൾ അടക്കം നിരവധി പ്രശ്നങ്ങൾ ബാക്കി നില്കുമ്പോഴും അധികൃതർ കണ്ണടക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.