ഡൽഹി: നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ ആന്റണിയുടെ മകൻ രണ്ടാമതൊന്ന് ആലോചിച്ച് തന്നെയാണോ ചുവടു മാറ്റം നടത്തിയതെന്ന ചോദ്യം ഇടത് പക്ഷ മാധ്യമങ്ങൾ ഉന്നയിക്കുമ്പോൾ, തന്റെ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന അനിൽ ആന്റണിയുമായി ഒരു മലയാള ഓൺലൈൻ നടത്തിയ അഭിമുഖം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ‘രാഹുൽ ഗാന്ധി ഒരിക്കൽ പോലും പ്രധാന മന്ത്രി ആവില്ല. ഇന്നദ്ദേഹത്തന് 53 വയസായി, ഏഴ് വർഷം കൂടി കഴിഞ്ഞാൽ ഇന്ത്യയിലെ മുതിർന്ന പൗരനായി മാറും. എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്. ഒരുമാസം മുമ്പൊരു സർവേയുണ്ടായിരുന്നു. ഒരു ദേശീയ മാധ്യമം നടത്തിയ ആ സർവേയിൽ അതിൽ പങ്കെടുത്ത 90 ശതമാനം യുവാക്കളും മോദിജിയെ ആണ് തിരഞ്ഞെടുത്തത്. മോദിജിക്ക് 70 വയസാണെന്ന് ഓർക്കണം.
യുവനേതാവാണെന്ന് പറഞ്ഞുനടക്കുന്ന ഒരുവ്യക്തിക്ക് 10 ശതമാനം പോലും പിന്തുണയില്ല’. ‘ഇന്ത്യയൊരു യുവാക്കളുടെ രാജ്യമാണ് ഇപ്പോൾ. കൂടുതൽ കൂടുതൽ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ് രാജ്യം. പക്ഷെ ഈ ചെറുപ്പക്കാരുമായി അദ്ദേഹം ഡിസ്‌കണക്ടടാണ്. അങ്ങനെ നോക്കുമ്പോൾ 2024ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും. 2029ൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ അപ്പോഴും കോൺഗ്രസ് പാർട്ടിയെ ഇന്ത്യൻ ജനത തിരസ്‌കരിക്കും. കാരണം അവർക്കൊരു ദിശാബോധമൊന്നുമില്ല’ – അനിൽ ആന്റണി പറയുന്നു. ‘രാഹുൽ ഗാന്ധിയെന്താണ് ചെയ്യുന്നത്? അദാനിയെ എല്ലാദിവസവും എന്തെങ്കിലും പറയും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറയും. പിന്നെ പഴയ കാര്യങ്ങളെക്കുറിച്ച് എന്തൈങ്കിലുമൊക്കെ പറയും. പക്ഷെ അവർക്കൊരു ദിശാബോധമോ കാഴ്ചപ്പാടോ ഒന്നും ഞാൻ കാണുന്നില്ല.
25 ദിവസത്തിന്റെ കാഴ്ചപ്പാടുപോലും അവരിൽ ഞാൻ കാണുന്നില്ല’ അനിൽ ആന്റണി പറയുന്നു ബിബിസി വിവാദങ്ങളൊക്കെ നടക്കുന്ന സമയത്ത് കോൺഗ്രസ് പാർട്ടിയുടെ സമീപനം കണ്ടപ്പോൾ ഇങ്ങനൊരു പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുക അസാധ്യമെന്ന് എനിക്ക് തോന്നി. അതുകാരണമാണ് ഞാൻ രാജിവെക്കുന്നത് തന്നെ. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഞാൻ രാജിവെച്ചപ്പോൾ മറ്റ് ഉദ്ദേശങ്ങളൊന്നും എനിക്കില്ലായിരുന്നു. പിന്നീട് ഇന്ത്യൻ പൗരൻ എന്ന നിലയിൽ അതുപോലെ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന യുവാക്കളിലൊരാളെന്ന നിലയിൽ ഇനി പ്രവർത്തിക്കാൻ ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമെന്ന നിലയിൽ ബിജെപിയാണ് മികച്ചത് എന്നെനിക്ക് തോന്നി. ബിജെപി നേതൃത്വവും താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ പാർട്ടിയുടെ സ്ഥാപക ദിനത്തിൽ തന്നെ ഞാൻ പാർട്ടി അംഗത്വം സ്വീകരിച്ചു.- അനിൽ പറയുന്നു.