പൂച്ചാക്കൽ: ഏഴുവർഷം മുൻപ് കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. പാണാവള്ളി പഞ്ചായത്ത് പതിനേഴാംവാർഡിൽ തോട്ടത്തിൽ നികർത്തിൽ താജുവിന്റെയും റൈഹാനത്തിന്റെയും മകൻ നിസാമുദ്ദീനെ 2017 ഏപ്രിൽ ഒൻപതിനാണ് കാണാതായത്. കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെയുള്ള അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീനെ ഒടുവിൽക്കണ്ടപ്രദേശങ്ങളിൽ പരിശോധനകൾ നടത്തി. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. അന്വേഷണവും പരിശോധനകളും വരുംദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എസ്.എസ്.എൽ.സി. പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പ്രദേശത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി വീട്ടിൽനിന്ന് പോയ നിസാമുദ്ദീൻ തിരിച്ചെത്തിയിരുന്നില്ല. ബന്ധു കൂടിയായ കൂട്ടുകാരന്റെ പക്കൽ നിസാമുദ്ദീൻ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നു എന്ന് അറിവായിരുന്നു. ഇതിനുശേഷം മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ നിസാമുദ്ദീൻ ചെന്നിരുന്നതായും പറയുന്നു.
നിസാമുദ്ദീൻ ഏൽപ്പിച്ചിരുന്ന മൊബൈൽ ഫോൺ പോലീസിനു കൈമാറിയിരുന്നു. ബയോമെട്രിക് ലോക്ക് സംവിധാനത്തിലുള്ള മൊബൈൽ ആയിരുന്നു ഇത്. പാണാവള്ളി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. വീട്ടുകാർ പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുകയായിരുന്നു. വർഷമേറെ കഴിഞ്ഞിട്ടും നിസാമുദ്ദീന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് കുടുംബം. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചു നടത്തിയ അന്വേഷണവും എങ്ങും എത്തിയില്ല.





























