കോട്ടയം : കാര്‍ കുത്തൊഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജെസ്റ്റിനാണ് മരിച്ചത്. കൊച്ചി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറാണിയാള്‍.
കാറിനുള്ളില്‍ത്തന്നെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കാറിപ്പോള്‍ വെള്ളത്തില്‍നിന്ന് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കുത്തൊഴുക്കില്‍പെട്ട കാര്‍ കരയ്ക്ക് കയറ്റുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കുത്തൊഴുക്കില്‍ 20 അടിയോളം താഴ്ചയിലേക്ക് കാര്‍ പോയതായാണ് വിവരം.
പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മല്ലപ്പള്ളിയില്‍ ആളെ ഇറക്കിയശേഷം തിരികെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കാര്‍ കരയ്ക്ക് കയറ്റാന്‍ ജെസ്റ്റിന്‍ നാട്ടുകാരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ക്രെയിനെത്തിച്ച് വടംകെട്ടി കാര്‍ കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യാനായി കാറിനുള്ളില്‍ കയറിയ സമയം കാര്‍ വീണ്ടും ഒഴുക്കില്‍പെടുകയും ജെസ്റ്റിന്‍ അതിനുള്ളില്‍ അകപ്പെടുകയുമായിരുന്നു.
ഇരുട്ടുവീണതിനാല്‍ തിരച്ചില്‍ ദുഷ്കരമായി. പുലര്‍ച്ചെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നുള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്‌ദ്ധരെത്തി തിരച്ചില്‍ ഊർജിതമാക്കിയതോടെയാണ് മൃതദേഹവും കാറും കണ്ടെടുത്തത്. മൃതദേഹം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ജെസ്റ്റിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തെത്തി.































