പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേടുകളും വ്യാജ ഇടപാടുകളും നടന്നുവെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതിൽ അന്വേഷണം നടത്തിയ വിജിലൻസ് സംഘം ചെന്നെത്തി നിന്നത് 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്ന കണ്ടെത്തലിലാണ്.
ആവശ്യമുള്ളതിലും ഇരട്ടി സാധനങ്ങൾ ആണ് സ്റ്റോക്കിൽ വ്യാജമായി കാണിച്ചിട്ടുള്ളത്. അഷ്ടാഭിഷേക വഴിപാടിനായി, ആവശ്യമായതിന്‍റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ കണക്കുകളും ലഭ്യമായിട്ടുണ്ട്. 2020ൽ ശബരിമലയിലെ മെയിൻ സ്റ്റോറിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത വലിയ അളവിൽ തേനും അരവണ നിർമ്മാണത്തിനായുള്ള സാമഗ്രികളും കണ്ടെത്തിയിരുന്നു. പരിശോധനയിൽ ബാക്കിയ വന്ന അരവണ സാമഗ്രികൾ പിന്നീട് എന്തുചെയ്തു എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. മറിച്ചുവിറ്റതാണോ അതോ മറ്റ് ക്രമക്കേടുകൾ നടന്നതാണോ എന്നതിൽ അന്വേഷണം നടത്തേണ്ടതായുണ്ട്. അരവണ പാക്കിംഗിനായി എത്തിച്ച സാധനങ്ങളിൽ വൻതോതിൽ ‘ഡാമേജ്’ കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.




























