ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾ തുടരുകയാണ്. അണ്ണാ ഡിഎംകെയുടെ അംബാസമുദ്രം മണ്ഡലത്തിലെ എംഎൽഎ എസാക്കി സുബയ തന്റെ നിയമസഭാംഗത്വം രാജിവെച്ചു. പാർട്ടിയിൽ നിന്ന് അടുത്തിടെയായി രാജിവെക്കുന്ന നാലാമത്തെ എംഎൽഎയാണ് അദ്ദേഹം. ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലെത്തി സ്പീക്കർ ജെ.സി.ഡി പ്രഭാകറിനെ നേരിൽ കണ്ടാണ് അദ്ദേഹം തന്റെ രാജി സമർപ്പിച്ചത്.നിലവിലെ സഖ്യഭരണത്തിൽ നിന്ന് മാറി, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ടിവികെയുടെ ‘ഓപ്പറേഷൻ എൽ’ എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷനേടാൻ വളരെ സൂക്ഷ്മമായാണ് ടിവികെ ഈ ഓപ്പറേഷൻ നടപ്പിലാക്കുന്നത്.
എംഎൽഎമാരെ രാജിവെപ്പിക്കുകയും, ശേഷം ഉപതെരഞ്ഞെടുപ്പിലൂടെ അവരെ ടിവികെ ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇതിനായി സ്വീകരിക്കുന്നത്.പാർട്ടിക്കുള്ളിലെ വിമതനീക്കങ്ങളും തുടർച്ചയായ രാജികളും അണ്ണാ ഡിഎംകെയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പ് വേളയിൽ, മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമത എംഎൽഎമാരിൽ ഒരാളായിരുന്നു എസാക്കി സുബയ. മുൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ഈ നടപടികൾ പാർട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.






























