ഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ പഞ്ചായത്തീരാജ് സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. നിലവിലെ നിയമത്തെ പൂർണ്ണമായും തകർത്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് അവർ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് നിയമപ്രകാരം എന്ത് തൊഴിൽ നൽകണം, എപ്പോൾ നൽകണം, എവിടെ നൽകണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതത് ഗ്രാമപഞ്ചായത്തുകൾക്കായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഈ അധികാരങ്ങളെല്ലാം കേന്ദ്രീകൃതമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് പഞ്ചായത്തുകളുടെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുകയും പഞ്ചായത്തീരാജ് വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.
ജോബ് കാർഡുള്ള കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന നിയമപരമായ ഗ്യാരണ്ടി പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാവുകയാണ്. ഫണ്ട് വിനിയോഗത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും കണ്ടെത്തണമെന്ന നിബന്ധനയും ചർച്ചകളിൽ ഉയരുന്നുണ്ട്. സാധാരണക്കാരുടെ ഉപജീവനമാർഗമായ ഈ നിയമം അട്ടിമറിക്കുന്നത് ജനങ്ങളുടെ കൈയ്യിൽ നിന്ന് അവരുടെ തൊഴിൽ അവകാശം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു.






























