കൊച്ചി: ലൈംഗിക അതിക്രമക്കേസിലെ പ്രതിയായ എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുജീബ് റഹ്മാനെതിരെ വീണ്ടും കേസ്. കൊച്ചി സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ലഹരിക്കേസിൽ പെടുത്താതിരിക്കാൻ ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് പരാതി. പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലും മുജീബ് റഹമാനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുജീബ് റഹ്മാനെതിരെ തുടർച്ചയായി ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും ലൈംഗീക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് ആദ്യ പരാതി. മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ ഫോൺ നമ്പറിൽ വിളിച്ച് എസ്.ഐ ശല്യം ചെയ്തെന്നും ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
2025ലായിരുന്നു സംഭവം. അടുത്തിടെ മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ പിടികൂടിയ ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ ഫോണിൽ നിന്നും നിലവിലെ പരാതിക്കാരനായ ഡോക്ടറുടെ ഫോൺ നമ്പർ ലഭിച്ചു. തുടർന്ന് എസ് ഐ നിരന്തരം ഡോക്ടറെ ഫോണിൽ വിളിച്ചും നേരിൽക്കണ്ടും ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. ഡോക്ടറുടെ പേര് ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തദിവസം വരെ അവധിയിലായിരുന്ന മുജീബ് റഹ്മാൻ എഫ്.ഐ.ആർ വന്നതിനു പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.





























