പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. ഇരുപത്തിയൊന്നാം സാക്ഷി വീരൻ ആണ് കൂറുമാറിയത്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരുംപോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 19ാം സാക്ഷി കക്കിയും,17ാം സാക്ഷി ജോളി, 18ാം സാക്ഷി കാളി മൂപ്പന്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെ അബ്ദുല്‍ റസ്സാഖിനെയും വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്. അതേസമയം, മധു വധക്കേസില്‍ കൂറുമാറിയവര്‍ക്കെതിരേ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് മല്ലി ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലാണ് മല്ലി പരാതി നല്‍കിയത്.