ഡൽഹി: ഗുജറാത്ത് വംശഹത്യയിലെ ബിൽകീസ് ബാനു കൂട്ട ബലാത്സംഗ, കൂട്ടക്കൊല കേസിലെ 11 കുറ്റവാളികളെ ശിക്ഷാകാലാവധി കഴിയുംമുമ്പേ വിട്ടയച്ചതിനെതിരായ കേസ് നടപടി തടസ്സപ്പെടുത്താൻ വീണ്ടും നീക്കം. സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള നോട്ടീസ് കൈപ്പറ്റാത്തതിനെ തുടർന്ന് ഹരജിയുടെ നോട്ടീസ് ഗുജറാത്തിൽ പത്രപ്പരസ്യമായി നൽകാൻ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിൽകീസ് ബാനു സ്വന്തം നിലക്കും സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, അസ്മ ശഫീഖ് ശൈഖ്, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ തുടങ്ങിയവരും സമർപ്പിച്ച ഹർജികളിലെ നോട്ടീസാണ് പത്രപ്പരസ്യമായി നൽകുക.
2023 ജൂലൈ 10ന് കേസിൽ അന്തിമ വാദം തുടങ്ങുമെന്നു കാണിച്ച് വീണ്ടും നോട്ടീസ് അയക്കാനും ഇത് ഗുജറാത്ത് സമാചാർ, സന്ദേശ് എന്നീ ഗുജറാത്തി പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനുമാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരുമടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ അന്തിമ വാദത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതിക്ക് പബ്ലിക് നോട്ടീസ് നൽകാമെന്ന് ഇരയുടെ അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും നിസാം പാഷയും ബോധിപ്പിച്ചപ്പോൾ, നോട്ടീസ് പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിർദേശം വെച്ചത് ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്.





























