ചെന്നൈ : മകളുടെ കാമുകനായ ദളിത് യുവാവിനെ അച്ഛൻ കുത്തിക്കൊന്നു. തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തെ മണികണ്ഠനാ(52)ണ് 17-കാരിയായ മകളുമായി പ്രണയത്തിലായിരുന്ന പ്രഭാകരനെ (24) കുത്തിക്കൊന്നത്. മറ്റൊരു ജാതിയിൽപ്പെട്ടയാളായ മണികണ്ഠൻ ഏതാനും ദിവസം മുമ്പ് പ്രഭാകരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
മകളുമായി പ്രണയം തുടർന്നാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. എങ്കിലും പ്രഭാകരൻ പ്രണയം തുടർന്നു. ശനിയാഴ്ച രാത്രി മണികണ്ഠൻ പ്രഭാകരനെ ഫോണിൽ വിളിച്ച് അടിയന്തരകാര്യം സംസാരിക്കണമെന്ന് അറിയിച്ചു.
സുഹൃത്തിനൊപ്പം പ്രഭാകരൻ കുംഭകോണം കാമാക്ഷപുരത്തെ കോണുലാംപല്ലം റോഡിൽ എത്തിയപ്പോൾ മണികണ്ഠൻ മദ്യക്കുപ്പി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. പിന്നീട് കത്തിയുപയോഗിച്ചും കുത്തി. ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ കാർത്തിയും ഇയാളോടൊപ്പമുണ്ടായിരുന്നു. സംഭവമറിഞ്ഞ് പ്രദേശവാസികൾ പ്രഭാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണികണ്ഠനും കാർത്തിയും ചേർന്നാണ് പ്രഭാകരനെ കൊന്നതെന്ന് സഹോദരി പ്രിയങ്ക പന്തനല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 342, 324, 302, 109 വകുപ്പുകൾപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണികണ്ഠനെയും കാർത്തിയെയും പോലീസ് അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി ദളിതർക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുകയാണെന്നും ഈ പ്രവണതയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.