മൂന്നാർ : രാജമല നൈമക്കാടില്‍ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കളെ കടുവ കടിച്ചുകൊന്നു. 2 ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. കടുവയെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സെര്‍ച്ച് ടീമും ഉടനെത്തും.
കടുവയാക്രമണത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. പശുവിന്റെ ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 5 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് മാസങ്ങളായി നൂറോളം കന്നുകാലികൾ ഇതിനകം കടുവയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
സ്ഥലത്തെത്തിയ സബ് കളക്ടർ രാഹുൽകൃഷ്ണ ശർമ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് 12 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണു രാജമലയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനു കണ്ടാലറിയാവുന്ന 60 പേർക്കെതിരെ കേസെടുത്തു.