ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയാണ് പിടിയിലായത്. ഇവർ രണ്ട് തവണ പാക്കിസ്ഥാൻ സന്ദർശിച്ചെന്നും പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധം പുലർത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം വ്ലോഗർക്കെതിരെ കേസെടുത്തെന്നും വ്ലോഗർ കുറ്റം സമ്മതിച്ചെന്നും ഹിസാർ പോലീസ് വ്യക്തമാക്കി. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹരിയാനയിലും പഞ്ചാബിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം 8 ആയി.
ജ്യോതി മൽഹോത്ര (വ്ളോഗർ), ദേവേന്ദർ സിംഗ് ധില്ലൺ (ഹരിയാന സ്വദേശിയായ വിദ്യാർത്ഥി), നൗമാൻ ഇലാഹി (യുപി കൈരാന സ്വദേശിയായ യുവാവ്), ഗുസാല (പഞ്ചാബ് മലേർകോട്ല സ്വദേശിനിയായ യുവതി), യാമീൻ മൊഹമ്മദ് (മലേർകോട്ല സ്വദേശിയായ യുവാവ്), അർമാൻ നൂഹ് (ഹരിയാന സ്വദേശിയായ യുവാവ്), പാലക് ഷേർ മാസിഹ് (അമൃത്സർ), സുരാജ് മാസിഹ് (അമൃത്സർ) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ജ്യോതി മൽഹോത്രയെ ഹിസാർ കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.





























