പത്തനംതിട്ട : എസ്.ഡി.പി.ഐക്കെതിരേ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ഉന്നയിക്കുന്ന ആരോപണങ്ങൾ കോൺഗ്രസ്സിന്റെ കനത്ത തോൽവിയിലൂടെ പരാജിതനായ ഒരാളിൽ നിന്നുണ്ടാകുന്ന സ്വഭാവിക പ്രതികരണമാണന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് പറഞ്ഞു. എസ്.ഡി.പി.ഐക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരുവല്ലയിൽ പോയി പറയാൻ ബാബു ജോർജ്ജിന് തന്റെടമുണ്ടോയെന്നും അന്‍സാരി ചോദിച്ചു.
പത്തനംതിട്ട നഗരസഭയിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വിട്ടു നിന്നതാണ് പാർട്ടിക്കെതിരേ തിരിയാൻ ബാബു ജോർജ്ജിനെ പ്രേരിപ്പിച്ചത്. യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തിരുന്നെങ്കില്‍ ബാബു ജോർജ്ജിന്റെ മതേതര സർട്ടിഫിക്കറ്റ് എസ്.ഡി.പി.ഐക്ക് ലഭിക്കുമായിരുന്നു. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെയാണ് നഗരസഭയിൽ മിന്നുന്ന വിജയം എസ് ഡി പി ഐ നേടിയത്.
രണ്ടു സ്വതന്ത്രരെ കൂടെ നിർത്താൻ കഴിവില്ലാത്ത ബാബു ജോർജ്ജ് എസ്.ഡി.പി.ഐക്കെതിരേ പുകമറ സ്രിഷ്ടിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തുകയാണ്. റാന്നിയിൽ സിപിഎം – ബിജെപി സഖ്യത്തിനെതിരേ ഒരക്ഷരം ബാബു ജോർജ്ജ് പറഞ്ഞിട്ടില്ല. പന്തളം നഗരസഭയിലും മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമടക്കം ജില്ലയിലെ പലയിടത്തും രൂപപ്പെട്ട കോൺഗ്രസ്- ബിജെപി സഖ്യം കൂടുതൽ ചർച്ചയാകുമെന്ന ഭയമാണ് സിപിഎം – ബിജെപി ബാന്ധവത്തെ കോൺഗ്രസ് തുറന്നെതിർക്കാത്തത്. കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വരുന്നതിനായി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ്സാണ് മതേരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അന്‍സാരി പറഞ്ഞു.