കൊച്ചി : താരസംഘടനയായ ‘അമ്മ’ അച്ചടക്ക നടപടിയുടെ ഭാഗമായി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടിയും സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ മറുപടി നൽകി. ഇമെയിൽ മുഖേന നൽകിയ മറുപടിയിലാണ് സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും അൻസിബ ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ പരാമർശിച്ച വിഷയങ്ങൾ വ്യക്തതയില്ലാത്തതാണെന്നും തനിക്കെതിരെ ചൂണ്ടിക്കാട്ടുന്ന ചട്ടലംഘനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയിക്കണമെന്നുമാണ് അൻസിബയുടെ നിലപാട്. വ്യക്തമായ വിശദീകരണം ലഭിച്ചാൽ മാത്രമേ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കൂവെന്നും അവർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്. താൻ നൽകിയ പരാതികളിൽ സംഘടന നടപടി എടുത്തില്ല.
ഈ സാഹചര്യത്തിലാണ് താൻ വ്യക്തിപരമായ നിയമനടപടികൾ തുടങ്ങിയതെന്നും അൻസിബയുടെ മറുപടിയിൽ ഉണ്ട്. സംഘടനാ നേതൃത്വവുമായി ഒത്തുതീർപ്പിനില്ല എന്ന സൂചന നൽകുന്ന മറുപടിക്കത്താണ് അൻസിബ നൽകിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ തകർക്കാൻ അൻസിബ ശ്രമിച്ചുവെന്ന ആരോപണമാണ് അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിൽ. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ മാസം 17-ാം തിയതിക്ക് മുൻപ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അൻസിബയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇന്നലെയാണ് അൻസിബയ്ക്ക് അമ്മയുടെ കത്ത് ലഭിച്ചത്. തൊട്ടുപിന്നാലെ അവർ ഇമെയിൽ വഴി മറുപടി നൽകുകയും ചെയ്തു.




























