കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരിയെ നിയമിച്ചു. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചെന്നാണ് വിവരം. നിലവിൽ കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബന്ധു നിയമന വിവാദത്തെത്തുടർന്ന് മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് ചന്ദ്രൻ തില്ലങ്കേരിയെ തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബെന്നി തോമസിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കഴിഞ്ഞ ദിവസം സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബെന്നി തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയമ പ്രശ്‍നങ്ങളും ഇല്ലെന്ന് ആവർത്തിച്ച അദ്ദേഹം. രാജി ബെന്നി തോമസിന്റെ സ്വന്തം തീരുമാനമാണെന്നും കൂട്ടിച്ചേർത്തു. പ്രശ്നം വഷളാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല.
ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും അതിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പിൽ ആവശ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാജി വെക്കാനുള്ള ബെന്നി തോമസിന്റെ തീരുമാനം തികച്ചും വ്യക്തപരമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ബന്ധുവെന്ന പേരിലായിരുന്നില്ല നിയമനമെന്നും അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന പരിചയം മുൻനിർത്തിയാണ് നിയമനം നൽകിയതെന്നും മന്ത്രി പറഞ്ഞു. ബെന്നി തോമസ് ആരാണെന്ന് പേരാവൂരിൽ പോയി അന്വേഷിച്ചാൽ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധുനിയമന വിവാദത്തിനൊടുവിൽ ഇന്നലെയാണ് ബെന്നി തോമസ്, സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിലെ ജോലി രാജിവെച്ചത്.



























