തിരുവനന്തപുരം: മാധ്യമ വിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തിൽ സിപിഎമ്മിനകത്ത് തന്നെ വലിയൊരു ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അതിരുകടക്കുന്ന വിമര്‍ശനവും പോലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുക്കുന്ന നടപടികളും അപക്വമെന്നാണ് വിമര്‍ശനം. എലത്തൂര്‍ കേസിൽ മാതൃഭൂമിക്കെതിരായ പോലീസ് നടപടി പ്രത്യേക ലക്ഷ്യം വച്ചായിരുന്നു എന്ന് ഇടതുമുന്നണി ഘടകക്ഷി നേതാവ് കൂടിയായ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംവി ശ്രേയാംസ് കുമാറിന്റെ പ്രതികരണം, ഇക്കാര്യത്തിൽ മുന്നണിക്ക് അകത്തെ അസംതൃപ്തി കൂടി വിരൽ ചൂണ്ടുന്നു.
വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി എന്ന പൊതു വിലയിരുത്തൽ പാര്‍ട്ടിക്കും സര്‍ക്കാരിനും പേരുദോഷമുണ്ടാക്കുന്നെന്ന നിലപാടാണ് സിപിഎം നേതൃനിരയിലെ മിക്കവര്‍ക്കുമുള്ളത്. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യം പ്രഖ്യാപിത നയമായി സിപിഎം കേന്ദ്ര നേതൃത്വം അടക്കം കൊണ്ടുനടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എസ്എഫ്ഐ നേതാവിനെതിരായ ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് മുതൽ, വിഷയത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം വരെ അതിരുകടന്നുവെന്ന വിമർശനം ശക്തമാണ്