കൊച്ചി: പത്ത് കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടമെത്തിയിരിക്കെ, പരാതിക്കാരും അന്വേഷണ ഉദ്യോഗസ്ഥനും പരസ്പരം ആരോപണങ്ങളുമായി രംഗത്ത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെതിരേ രംഗത്തുവന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വേരുള്ള തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരാൻ സി.ബി.ഐ. വരണമെന്നാണ് പണം നഷ്ടമായവരുടെ ആവശ്യം. മോൻസൻ മാവുങ്കലിന് 10 കോടി നൽകി വഞ്ചിതരായ പരാതിക്കാരിൽ കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, ഷാനുമോൻ എന്നിവർ കൊച്ചിയിൽ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി. വൈ.ആർ. റെസ്റ്റം കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മോൻസന്റെ മകനുമായി തങ്ങൾ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണ്. വഴിയരികിലെ കടയിൽ വെച്ച് കണ്ടത് വീഡിയോയിൽ ചിത്രീകരിച്ചാണ് തെളിവായി പുറത്തുവിട്ടത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പരാതിക്കാരിൽനിന്ന് പണം കൈപ്പറ്റിയതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഇരുവരും പറഞ്ഞു. മോൻസന് 10 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖകൾ കൈവശമുണ്ട്. അതിൽ ഭൂരിഭാഗവും ഹവാല പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം ശരിയല്ല. ബുധനാഴ്ച എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻപാകെ ഹാജരായി മൊഴി നൽകുമെന്നും മോൻസന് നൽകിയ പത്തുകോടി രൂപയുടെ ബാങ്ക് രേഖകൾ ഇ.ഡി.ക്ക് കൈമാറുമെന്നും ഷെമീർ കൂട്ടിച്ചേർത്തു.






























