പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം പൂർണ്ണമായി നടപ്പിലാക്കാത്തത് മൂലം നഴ്സുമാർ നേരിടുന്ന പ്രശ്നം ആന്‍റോ ആന്‍റണി എം.പി. ലോക്സഭയിൽ ഉന്നയിച്ചു. ജോലി സ്ഥലം മാറുന്നതിന് എന്‍.ഓ.സി ലഭിക്കാൻ മാസങ്ങൾ എടുക്കുന്നതും വിദേശത്ത് ജോലിക്ക് പോകുന്നതിന് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കിട്ടുന്നതിന് കാലതാമസം നേരിടുന്നതും പരിഹരിക്കാൻ എൻ.ആർ.ടി.എസ് എൻറോൾമെന്‍റ് പൂർത്തീകരിക്കാനും 6 മാസത്തിനകം ബാക്കിയുള്ള 32 ലക്ഷം നഴ്സുമാർക്കും എന്‍.യു.ഐ.ഡി കാർഡ് വിതരണം ചെയ്യുകയും വേണമെന്ന് ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു.
രാജ്യത്ത് ആകെ 46.02 ലക്ഷം നഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ വെറും 14.24 ലക്ഷം പേർക്ക് മാത്രമാണ് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം വഴി യൂണിക് ഐഡന്‍റിറ്റി കാർഡ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യയിലെ നഴ്സിംഗ് രജിസ്ട്രേഷനിൽ ഏകീകൃതതയും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനായി ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററുമായി ചേർന്ന് വികസിപ്പിച്ച വെബ് അധിഷ്ഠിത പ്ലാറ്റ് ഫോമാണ് എന്‍.ആര്‍.റ്റിഎസ്. എന്നാൽ പദ്ധതി തുടങ്ങി 10 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾക്കും ചേർന്ന് ഇത് പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തത് കടുത്ത വീഴ്ചയാണ്. 46.02 ലക്ഷത്തിൽ 31.78 ലക്ഷം നഴ്സുമാർ ഇന്നും എന്‍.ആര്‍.റ്റി.എസ് ന് പുറത്താണെന്നും അവരെ രജിസ്റ്റർ ചെയ്യാൻ വേണ്ടി ഉള്ള നടപടി സ്വീകരിക്കണം എന്നും ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു.




























