പത്തനംതിട്ട : കോൺഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് ബിജെപിയുടെ കൊടിക്കീഴിൽ പ്രവർത്തിച്ച കാലഘട്ടിലേക്കുള്ള സിപിഎമ്മിന്റെ മടക്ക് യാത്രയിലേക്കാണെന്ന സന്ദേശമാണ് കണ്ണൂരിൽ സമാപിച്ച പാർട്ടി കോൺഗ്രസ് നൽകിയതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഡിസിസി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒട്ടാകെ വേരുകളും പാർട്ടി ഘടകങ്ങളും വോട്ട് വിഹിതവുമുള്ള കോൺഗ്രസിനെ തള്ളി ബിജെപി വിരുദ്ധ സഖ്യം ഉണ്ടാക്കുവാനുള്ള സിപിഎമ്മിന്റെ തീരുമാനം ഒരിക്കലും സഫലമാകാത്ത സ്വപ്‌നമായി അവശേഷിക്കും. നരേന്ദ്രമോദി സർക്കാരിനെ ശക്തമായി എതിർക്കുന്നതിനുപകരം മൃദുസമീപനമാണ് കേരളത്തിൽ പണറായി വിജയൻ സ്വീകരിക്കുന്നതെന്നും ഇത് അവരുമായുള്ള രഹസ്യബന്ധത്തിന്റെ തെളിവാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. എം എം നസീർ, അഡ്വ. പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, അജിത്ത് നടയ്ക്കൽ, ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കെ ജയവർമ്മ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പീ ജി ദിലീപ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അബ്ദുൾ കലാം ആസാദ്, റോയിച്ചൻ എഴിക്കകത്ത്, മണ്ണടി പരമേശ്വരൻ, കെ എൻ രാധാചന്ദ്രൻ, പ്രകാശ്കുമാർ ചരളേൽ, രാജു മരുതിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ, 137 രൂപ ചലഞ്ച് എന്നിവയുടെ പ്രവർത്തനം ശക്തമാക്കുവാൻ യോഗം തീരുമാനിച്ചു. കടബാധ്യതമൂലം നിരണത്ത് മരണമടഞ്ഞ കർഷകന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച അപ്പർ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.































