പത്തനംതിട്ട: ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസിന്‍റെ ആരോപണത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയശേഷം കബളിപ്പിച്ചു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയായ രാജു. എന്നാല്‍ ആരോപണത്തിൽ ഇനി കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നാണ് ആന്‍റോ ആന്‍റണി പറയുന്നത്. രാജു നിയമപരമായി നീങ്ങട്ടെ എന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ആന്‍റോ ആന്‍റണി. ഇപ്പോൾ രാജു രംഗത്തുവന്നതിന് പിന്നിൽ സ്വന്തം പാർട്ടിയിലെ ചിലരും ഉണ്ടെന്ന സംശയവും അദ്ദേഹത്തിനുണ്ടെന്നാണ് വിവരം.
ആന്‍റോ ആന്‍റണി 2019 തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നെന്നും, പ്രചരണത്തിന്‍റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും കഴിഞ്ഞ ദിവസം എൻ എം രാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.





























