തിരുവനന്തപുരം : തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പേരൂർക്കട പോലീസ്, സിറ്റി പോലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ ഒക്ടോബർ 30നകം വിശദീകരണം നൽകണം. ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിൻ്റേതാണ് നടപടി.
കുഞ്ഞിനെ തന്‍റെ മാതാപിതാക്കൾ കൊണ്ടുപോയെന്ന അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രില്‍ മാസം 19 ന് പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്.
രണ്ട് തവണ അനുപമ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളി.