കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സതീശൻ ‘പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി’യാണെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വന്ദേമാതരത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര്യദിനത്തിൽ ഗാനം ആലപിക്കാൻ തയാറാകാത്ത സതീശനും രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ജെൻ-സി കുട്ടികൾ പറയുന്ന ഭാഷയിൽ സതീശൻ ‘പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി’യാണ്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സതീശൻ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യമന്ത്രിയും ലീഗിന്റെ അടിമയുമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചിരിക്ക് ആത്മാർഥതയില്ലെന്നും അദ്ദേഹം വിമർശിച്ചു. വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണവും അബ്ദുള്ളക്കുട്ടി സോണിയ ഗാന്ധിക്കെതിരെ ഉന്നയിച്ചു. ദേശീയഗീതത്തെ അപമാനിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഇതിന് ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോട് നന്ദിയില്ലാതെയാണ് സോണിയ പെരുമാറിയതെന്നും രാജ്യം ഈ നടപടികൾ പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
വി.ഡി. സവർക്കർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ആലപിച്ച ദേശീയഗാനത്തെയാണ് സോണിയയും സതീശനും നിന്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാപ്പില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് പാടുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിനെതിരെയും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. സിപിഎം നേതാക്കൾ മുഴുവൻ ചരണങ്ങളും പാടണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.






























