ദില്ലി : ആം ആദ്മി പാർട്ടിയും ട്വന്റി-20 യും കൈകോർത്തുള്ള നാലാം മുന്നണി സംസ്ഥാനത്ത് ഇന്ന് നിലവിൽ വരും. ഇടതും വലതും എൻഡിഎയും പോരടിക്കുന്ന കേരളത്തിൻറെ മണ്ണിലേക്കാണ് പുതിയ ബദലിൻറെ സാധ്യതകളുമായി ആപ്പ്- ട്വന്റി 20 സഖ്യം ഇറങ്ങുന്നത്. സാബു ജേക്കബ് ചെയർമാനായുള്ള പുതിയ ബദലിന്റെ പ്രധാന ലക്ഷ്യം വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പാണ്. വിവിധ പാർട്ടികളിലെ നേതാക്കളെയും പ്രമുഖരായ ഉദ്യോഗസ്ഥരെയും പുതിയ മുന്നണിയിലേക്ക് കൊണ്ട് വരാനാണ് ശ്രമം.
മുഖ്യധാരാ പാർട്ടികളോട് അതൃപ്തിയുള്ള വിഭാഗങ്ങളെ ഒപ്പം ചേർത്താണ് പരീക്ഷണം. ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച് വരുന്ന കെജ്രിവാൾ ആദ്യം കണ്ടെത്തിയ സഹായി എറണാകുളത്ത് മുന്നണികളെ ഒറ്റക്ക് വിറപ്പിക്കുന്ന ട്വൻറി ട്വൻറിയാണെന്നത് ശ്രദ്ധേയമാണ്. സാധാരണക്കാരെയും മധ്യവർഗ്ഗത്തെയും കയ്യിലെടുക്കാവുന്ന ആപ്പിന്റെ പതിവ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് തന്നെയാകും കേരളത്തിലെയും നീക്കങ്ങൾ.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് സഖ്യത്തിൻറെ പ്രധാന ലക്ഷ്യം. അതിന് മുന്നോടിയായി മറ്റ് പാർട്ടികളിലെ നേതാക്കളെ ഒപ്പം എത്തിക്കാൻ ശ്രമിക്കും സിനിമാ-സാംസ്ക്കാരിക മേഖലകളിലേ പ്രമുഖരെയും ഉദ്യോഗസ്ഥരെയും കൊണ്ടുവരും. ഇടത് -വലത് രാഷ്ട്രീയത്തിന് ആഴത്തിൽ വേരോട്ടമുള്ള കേരളത്തിൽ കര തൊടുകയാണ് പുതിയ ബദലിൻറെ പ്രധാന വെല്ലുവിളി. തൃക്കാക്കരയിലെ നിലപാടിൻറെ സൂചനകൾ സഖ്യം ഇന്ന് നൽകാൻ സാധ്യതയുണ്ട്. നേരിട്ട് ഈ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയാൻ സാധ്യത കുറവാണ്. സംയുക്ത സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ കേരള ആപ്പിൽ ഇതിനകം അസ്വസ്ഥതകളുമുണ്ട്.