റഷ്യ : യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികളുമായി ആപ്പിളും. രാജ്യത്തെ ആപ്പിൾ വിൽപന കമ്പനി നിർത്തി. കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആപ്പ് സ്റ്റേറിൽ നിന്ന് റഷ്യൻ മാധ്യമങ്ങളായ ആർടി ന്യൂസ്, സ്പുട്‌നിക് ന്യൂസ് ആപ്ലിക്കേഷനുകളും നീക്കം ചെയ്തിട്ടുണ്ട്.
റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തണമെന്ന യുക്രൈന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. ഈ വിലക്ക് റഷ്യൻ യുവതയെ കൂടി അധിനിവേശത്തിനെതിരെ ശബ്ദമുയർത്തുന്നതിലേക്ക് വഴിതെളിക്കുമെന്ന് യുക്രൈൻ പറഞ്ഞു. ഇതാദ്യമായല്ല ആപ്പിൾ ഒരു രാജ്യത്തേക്കുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി വിലക്കുന്നത്. മുൻപ് തുർക്കിയിലും ആപ്പിൾ സമാന നടപടി സ്വീകരിച്ചിരുന്നു. തുർക്കിയിലെ സാമ്പത്തിക പ്രശ്‌നങ്ങളും കറൻസി വ്യതിയാനവും കണക്കിലെടുത്തായിരുന്നു നടപടി.






























