പേറ്റന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ഡിസംബർ 21 മുതൽ ഈ ഉത്പന്നങ്ങൾ യുഎസിൽ ആർക്കും വാങ്ങാൻ സാധിക്കില്ല. യുഎസില്‍ മാത്രമായിരിക്കും വിലക്ക്. മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയ് ആണ് പേറ്റന്റ് തർക്കത്തെ തുടർന്ന് ആപ്പിളിനെതിരെ നിയമ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ കേസിൽ ഇടപെടുകയായിരുന്നു. നിലവിൽ ഈ മോഡൽ വാച്ചുകളുടെ നിർമ്മാണം നിർത്തി വെയ്ക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 24 വരെ മാത്രമേ മുമ്പ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ മോഡലുകള്‍ ലഭിക്കൂ. ഫ്ളാഗ്ഷിപ്പ് മോഡലായ സീരീസ് 9, അള്‍ട്ര 2 മോഡലുകളെയാണ് വിലക്ക് ബാധിക്കുക. മറ്റ് വിപണികളില്‍ വില്‍പന തുടരും.
കഴിഞ്ഞ കുറച്ചു നാളുകളായി ആപ്പിളും മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയും തമ്മിൽ എസ്പിഒ2 സെന്‍സറിന്റെ പേരിൽ തർക്കം പതിവായിരുന്നു. ഐടിസിയിലും കാലിഫോർണിയ, യുഎസ് കോടതി എന്നിവിടങ്ങളിൽ രണ്ട് കേസുകളാണ് ആപ്പിളിനെതിരെ മാസിമോയ് ഫയൽ ചെയ്തിരിക്കുന്നത്. നിലവിൽ ഈ കമ്പനിയുടെ പൾസ് ഓക്‌സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ വാച്ച് സീരീസ് 9, അൾട്രാ 2ലും ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് കമ്പനി കേടതിയെ സമീപിക്കാൻ കാരണം. യുഎസ് ഭരണകൂടത്തിന് മാത്രമെ ആപ്പിൾ കമ്പനിയെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കു. വിഷയത്തിൽ ജോബൈഡൽ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും. വിലക്ക് പ്രാബല്യത്തിൽ വരും മുമ്പ് യുഎസ് പ്രസിഡന്റ് ഇത് പരിശോധിക്കും. പ്രസിഡന്റ് ഒപ്പ് വെച്ചാൽ മാത്രമെ വിലക്ക് ഔദ്യോഗികമായി നിലവിൽ വരു. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ വിലക്ക് വിറ്റോ ചെയ്യാനും സാധിക്കുന്നതാണ്.





























