വാഷിംഗ്ടൺ : 2024-ഓടുകൂടി ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ടാബ് ലെറ്റ് പുറത്തിറക്കുമെന്നാണ് സാംസങിന്റെ പ്രവചനം. വിതരണക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സാസംങ് തങ്ങളുടെ പ്രതീക്ഷ പങ്കുവെച്ചത്. ഫോള്‍ഡബിള്‍ ഉപകരണ രംഗത്ത് 2025 ഓടുകൂടി 80 വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാംസങ്. 2024 ഓടുകൂടി ആപ്പിളും ഫോള്‍ഡബിള്‍ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത് സ്മാര്‍ട്‌ഫോണുകളിലൂടെ ആയിരിക്കില്ല. നോട്ട് ബുക്കുകളും ടാബ് ലെറ്റുകളും ആയിരിക്കും ആദ്യം. സാംസങ് വിതരണക്കാരോട് പറഞ്ഞു. 20കളിലും 30 കളിലും പ്രായമുള്ള ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കള്‍ ഐഫോണില്‍ നിന്ന് സാംസങിന്റെ ഫോള്‍ഡബിള്‍ ഫോണുകളിലേക്ക് മാറുന്നത് മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സാംസങ് പറയുന്നു. ഐഫോണുകള്‍ക്ക് വേണ്ടി ഡിസ്‌പ്ലേ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് സാംസങ്. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ നിര്‍മാണ രംഗത്തെ മുന്‍നിരയില്‍ സാംസങുണ്ട്.
ആപ്പിളിന് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഒരു പക്ഷെ അതിന് സാംസങിന്റെ സ്‌ക്രീനും ഉപയോഗിച്ചേക്കാം. അതേസമയം നിലവിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പന ആപ്പിളിന്റെ തനത് ശൈലിയോട് ഇണങ്ങുന്നതല്ല. ആന്‍ഡ്രോയിഡ് ഫോണുകളിലെ പുതിയ പരീക്ഷണങ്ങള്‍ ഐഫോണിലേക്ക് കൊണ്ടുവരുന്നതിന് കമ്പനി കാലതാമസം കാണിക്കാറുണ്ട്. ഈ നിലപാട് തന്നെയാണ് ഫോള്‍ഡബിള്‍ ഫോണിന്റെ കാര്യത്തിലും പിന്തുടരുന്നത്.
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഉപകരണം ഫോണ്‍ ആയിരിക്കില്ലെന്നാണ് സാംസങ് പറയുന്നത്. ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐപാഡ് ഒരുതരത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാണ്. വലിയ സ്‌ക്രീന്‍ ഐപാഡുകള്‍ക്ക് നല്‍കാനും അത് മടക്കി എളുപ്പം കൊണ്ടുനടക്കാനുമെല്ലാം ഫോള്‍ഡബിള്‍ സ്‌ക്രീനിലൂടെ സാധിക്കും.