റാന്നി : തിരുവാഭരണ പാതയിലെ പേങ്ങാട്ടുകടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ ജോലികളുടെ അനുമതി ഫയലിൽ ഉറങ്ങുന്നതായി പരാതി. പാലം പണിത് അഞ്ചു വർഷം കഴിഞ്ഞിട്ടും സമീപന പാതയുടെ കാര്യത്തിൽ ഒരു നടപടിയുമായില്ല. മാരാമത്ത് വകുപ്പ് കാണിക്കുന്ന നിസംഗതയാണ് പണികൾ തടസപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പരമ്പരാഗത തിരുവാഭരണ പാതയിലാണ് വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലം.
ഇടക്കുളം പള്ളിക്കമുരുപ്പ് ജംഗ്ഷനിൽ നിന്നും വടശ്ശേരിക്കര ചന്ത വരെയുള്ള തിരുവാഭരണ പാതയിൽ കല്ലാറിന് കുറുകെ വടശ്ശേരിക്കരയിലേക്ക് കടക്കാന്‍ നിർമ്മിച്ചതാണ് പാലം. പണ്ടു കാലം മുതൽ തിരുവാഭരണ ഘോഷയാത്ര വരുമ്പോൾ താത്ക്കാലിക പാലത്തിലൂടെ നദി കുറുകെ കടന്നാണ് ഘോഷയാത്ര പോയിരുന്നത്. സ്ഥിരം താത്ക്കാലിക പാലം നിര്‍മ്മിക്കുന്നതിലെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് പുതിയ പാലം വേണമെന്ന തീരുമാനം വന്നത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് പാലം പൂർത്തിയായതാണ്. അന്നു മുതൽ അപ്രോച്ച് റോഡിനായി വകുപ്പുകൾ നടപടി സ്വീകരിക്കുകയാണ്. ഇതുവരെയും നടപടി പഴയപടിയിൽ തന്നെ തുടരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപ്രോച്ച് റോഡിനു സ്ഥലം അളന്ന് മാർക്ക് ചെയ്തു ഏറ്റെടുത്തു നല്കാൻ ജില്ലാ ലാൻഡ് ആക്സിഷൻ ഡെപ്യൂട്ടി കലക്ടർക്ക് പൊതുമരാമത്ത് പാലം വിഭാഗം കത്തും നല്കിയിരുന്നു. അവരും സ്ഥലം അളന്ന് 50 ലക്ഷം രൂപ മരാമത്ത് ആക്സിഷൻ വിഭാഗത്തിലടക്കുകയും ചെയ്തു.
തുടർന്ന് സാമൂഹ്യാഘാത പഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ലാന്റ് സോഷ്യൽ സ്റ്റഡീസ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. പഠന റിപ്പോർട്ടിനു ശേഷം വേണം ജില്ലാതല വില നിർണ്ണയ സമതി സ്ഥലത്തിന് വില നിർണ്ണയിക്കാൻ. ഈ കടമ്പ കൂടി കഴിഞ്ഞാൽ മാത്രമേ സ്ഥലം ഏറ്റെടുക്കൽ നടക്കു. അഞ്ചു വർഷമായി കാത്തിരിക്കുന്ന പദ്ധതി ഈ വർഷമെങ്കിലും തിരുവാഭരണ ഘോഷയാത്ര വരുന്നതിനു മുമ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
































