കോന്നി : മൂന്ന് ദിവസം നീണ്ടു നിന്ന സ്വകാര്യ ബസ്സ് സമരവും തുടർന്ന് ഉണ്ടായ ദേശീയ പണി മുടക്കും മലയോര മേഖലയിലെ ജനങ്ങളെ സാരമായി ബാധിച്ചു. സ്വകാര്യ ബസ്സ് നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നിരവധി ആളുകളാണ് പുറത്തിറങ്ങാൻ മാർഗം ഇല്ലാതെ വലഞ്ഞത്. മൂന്ന് ദിവസം സ്വകാര്യ ബസ്സ് സമരം നീണ്ടു നിന്നു. തുടർന്ന് അടുത്ത ദിവസം തന്നെ ആണ് ബി എം എസ് ഒഴികെയുള്ള സംയുക്ത ട്രെഡ് യൂണിയനുകൾ പണി മുടക്കിലേക്ക് നീങ്ങിയത്.
ഇതും ജന ജീവിതത്തെ സാരമായി ബാധിച്ചു. തണ്ണിത്തോട്, കൊക്കാതോട് തുടങ്ങി മലയോര മേഖലയിൽ താമസിക്കുന്നവർ ആണ് ഏറെയും ദുരിതം അനുഭവിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലേക്ക് ഉള്ള കെ എസ് ആർ ടി സി സർവീസുകൾ അവസാനിപ്പിച്ചിരുന്നു. പിന്നീട് ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഇത് മലയോര മേഖലയിലെ സാധാരണ ജനങ്ങളെ സാരമായി ബാധിച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് പരീക്ഷ കാലമായതിനാൽ എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, കരിമാൻതോട്, കൊക്കാതോട് തുടങ്ങി നിരവധി സ്കൂളുകളിലെ വിദ്യാർഥികൾ ബൈക്കിലും മറ്റുമാണ് സ്കൂളുകളിൽ എത്തിയത്. ഇതിനും നല്ല ഒരു തുക തന്നെ മാതാ പിതാക്കൾക്ക് ചിലവായി. കോന്നിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും രണ്ട് ദിവസം അടച്ചിടേണ്ടി വന്നു. ആശുപത്രിയിൽ തുടർ ചികിത്സക്കായി എത്തേണ്ടവരും ബസ് സമരവും പണി മുടക്കും കാരണം വലഞ്ഞു. മണ്ണീറയിലേക്ക് അടക്കം പോകേണ്ട വിദ്യാർഥികൾ ഏകദേശം മൂന്നര കിലോമീറ്റർ നടന്നാണ് സ്കൂളുകളിലും തിരികെ വീട്ടിലും എത്തിയത്.






























