കോഴഞ്ചേരി : ആറൻമുള വിമാനത്താവള മിച്ചഭൂമി സമ്പൂർണ കൃഷിയായി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറൻമുള പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് സമൃദ്ധം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭൂമി സമ്പൂർണ്ണ കൃഷി ഭൂമിയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
വിമാനത്താവളത്തിനായി സ്വകാര്യ കമ്പനി ഏക്കറു കണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടിയത്. ഈ പാടങ്ങളുടെ ഒരു ഭാഗത്ത് വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ മുൻപ് കൃഷി ചെയ്തിരുന്നു. ബാക്കി കുറെ ഭാഗം തരിശായി കിടക്കുകയായിരുന്നു. സർക്കാർ സഹായത്തോടെ കഴിഞ്ഞ രണ്ടു സീസണിലായി കൃഷി ചെയ്ത പാടങ്ങളിൽ അറുപതും എൺപതും മേനി വിളവ് ലഭിച്ചിരുന്നു. പഞ്ചായത്തിലെ മുഴുവൻ തരിശുനിലങ്ങളും കൃഷിയുക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രാരംഭ പ്രവർത്തനങ്ങൾ തീരുമാനിച്ചത്. ഇതിനായി ലിഫ്റ്റ് ഇറിഗേഷന്റെ ബാക്കിയുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. പുതിയ എഞ്ചിൻ തറ സ്ഥാപിക്കും.
ഇവിടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ പ്രദേശത്ത് ലഭ്യമാക്കാൻ പ്രത്യേക വിപണന കേന്ദ്രം ആരംഭിക്കുന്നതിനും തീരുമാനിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ജി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക യോഗം ആറൻമുള കൃഷി ഓഫീസർ ദിവ്യ ശ്രീ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, പി പി ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ തെക്കേടത്ത് എന്നിവർ പങ്കെടുത്തു.