കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തിക്കാട്ടി കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂൾ യു.ആർ.എഫ്. ലോക റെക്കോഡ് സ്വന്തമാക്കി. സ്‌കൂൾ ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ നടന്ന വിദ്യാർഥികളുടെ ടീമുകൾ തമ്മിലുള്ള ലഹരിവിരുദ്ധ ഫുട്ബോൾ മത്സരത്തിലാണ് ഒരു ഗുരുതരമായ ഫൗളിനെ തുടർന്ന് 3234 പേർ ഒന്നിച്ച് റെഡ് കാർഡ് കാണിച്ച് ഫൗൾ ചെയ്ത ടീമിനെ പ്രതീകാത്മകമായി കളിയിൽ നിന്ന് പുറത്താക്കിയത്. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഗ്രൗണ്ടിൽ ഇറങ്ങി വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കൊപ്പം ചുവപ്പ് കാർഡ് പ്രദർശിപ്പിച്ചു.
യു.ആർ.എഫ്. വേൾഡ് റെക്കോഡ്‌സ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. റെക്കോഡ് സർട്ടിഫിക്കറ്റ് രാജഗിരി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ മന്ത്രി അബ്ദുൽ ഗഫൂറിൽ നിന്ന് ഏറ്റുവാങ്ങി. ഓപ്പറേഷൻ തൂഫാൻ -ദി നർകോട്ടിക് ഹണ്ട് എന്ന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടി കേരളം ഒന്നടങ്കം ഏറ്റെടുത്തതായി മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. ലഹരിക്കെതിരേ പ്രതിരോധം തീർക്കുന്ന രാജഗിരി സ്‌കൂളിനെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികളുടെ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, ഓപ്പറേഷൻ തൂഫാൻ ബാനർ തുടങ്ങിയവ വിദ്യാർഥികൾ പ്രദർശിപ്പിച്ചു.
തൂഫാനിലേക്ക് ദശലക്ഷം ഗോൾ എന്ന പരിപാടിയിൽ മന്ത്രി അബ്ദുൽ ഗഫൂർ ആദ്യ ഗോൾ അടിച്ചു. തുടർന്ന് രക്ഷിതാക്കളുടെ ടീമും സ്‌കൂൾ ടീമും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മൽസരവും നടന്നു. കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ സഹ്‌ന എം. സാംബ്ജി, എസ്.എച്ച്. പ്രോവിൻസ് പ്രൊവിൻഷ്യൽ മാനേജർ ഫാ. പൗലോസ് കിടങ്ങൻ, രാജഗിരി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ, വൈസ് പ്രിൻസിപ്പൽ ജെസ്‌ന ഡോൺ, പി.ടി.എ. പ്രസിഡന്റ് ഡോ. ജിജോ പോൾ, ട്രഷറർ ജോട്ടി ജോർജ്, സ്‌കൂൾ ലീഡർ എബ്രഹാം സുനിൽ തുടങ്ങിയവർ സംസാരിച്ചു.





























