തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി റോജി.എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം. കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല. അതിന് മുൻകൂട്ടി അനുവാദം വേണ്ട. ഭരണപരമായ കാര്യങ്ങൾ സർക്കാർ തീരുമാനിക്കും. എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോയെന്നും റോജി. എം. ജോൺ ചോദിച്ചു. കെ- ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം ശ്രീനാരായണ ഗുരു പരീക്ഷ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആ വിഷയത്തിൽ സർവകലാശാലയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ കോഴ്സിൽ പ്രശ്നങ്ങളുണ്ട്. വ്യക്തമായ മുന്നൊരുക്കം നടത്തിയിട്ടില്ല. ഇതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും ബുദ്ധിമുട്ടുകൾ നേരിടുന്നു. സമഗ്രമായ പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. കീമിനെ സംബന്ധിച്ച് സർക്കാർ പുനരാലോചിക്കും.അലോട്ട്മെൻ്റിന് ശേഷവും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ്. അത്തരം സാഹചര്യത്തിൽ കർശന പ്രവേശന മാനദണ്ഡം വേണോ എന്ന് പരിശോധിക്കും.സീറ്റുകളിൽ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കും.
അടുത്തവർഷം മുതൽ കീം മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകും. കീം കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കും. പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടി ഇവിടെ അഡ്മിഷൻ എടുക്കാവുന്ന സാഹചര്യമുണ്ടാക്കും. പിഎം ശ്രീ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഒപ്പിട്ട കരാർ. അതുമായി മുന്നോട്ട് പോകാൻ UDF ന് താത്പര്യമില്ല. എന്നാൽ ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ഒപ്പിട്ടത്. ഉപസമിതി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.





























