റിയാദ്: സൗദി അറേബ്യയിൽ വേനൽച്ചൂട് അതിരൂക്ഷമാകുന്നു. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ 50 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായി നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദമ്മാം, ദഹ്റാൻ, അൽഖോബാർ, ജുബൈൽ, ഖത്തീഫ് തുടങ്ങിയ പ്രദേശങ്ങളിൽ 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയ്‌ക്കൊപ്പം വൈകുന്നേരം വരെ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട് അതേസമയം, രാജ്യത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സാധാരണയെക്കാൾ ഉയർന്ന താപനില തുടരാനാണ് സാധ്യതയെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കി. കഠിനമായ ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും മതിയായ വെള്ളം കുടിക്കാനും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശിച്ചു.






























