ന്യൂഡൽഹി: ഗാസിയാബാദിൽ ബലാത്സംഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നൽകാതെ ഒഴിവാക്കിയതെന്നും ഇവിടങ്ങളിലെ ഡോക്ടർമാർക്ക് പേരിനൊപ്പം ഡോക്ടർ എന്നെഴുതാൻ യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഗാസിയാബാദിലെ രണ്ട് ആശുപത്രികൾക്കെതിരേയും ഇവിടത്തെ ഡോക്ടർമാർക്കെതിരേയും രൂക്ഷമായ വിമർശനമുന്നയിച്ചത്.
കഴിഞ്ഞ മാർച്ച് 16-നാണ് ഗാസിയാബാദിൽ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീട്ടിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയാണ് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തത്. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഗുരുതരപരിക്കേറ്റ കുട്ടിയെ കുടുംബം ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ഇവിടെയൊന്നും ചികിത്സ നൽകാൻ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഗാസിയാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം പരിക്കേറ്റനിലയിൽ കണ്ടെത്തി രണ്ടുമണിക്കൂറോളം മകൾക്ക് ജീവനുണ്ടായിരുന്നതായാണ് നാലുവയസ്സുകാരിയുടെ പിതാവ് പറഞ്ഞിരുന്നത്. ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും പിതാവ് അവകാശപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും(എസ്ഐടി) പിതാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നും ആശുപത്രികളിൽ ചികിത്സ കിട്ടിയില്ലെന്നും കണ്ടെത്തി. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ആശുപത്രികൾക്കെതിരേയും ഡോക്ടർമാർക്കെതിരേയും ചീഫ് ജസ്റ്റിസ് രൂക്ഷ വിമർശനമുന്നയിച്ചത്.






























