കോഴഞ്ചേരി: തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പത്തനംതിട്ട ചെന്നിർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി. ഹരി (44)എന്ന ആളിനെയാണ് ആറന്മുള പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്. 2013 ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യം എടുത്ത ശേഷം പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരവേയാണ് എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്.
തഴവ സ്വദേശിയായ ഇവർ രേഖ പി എന്നും രേഖ എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലായി കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.
2 വർഷമായി എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ച ശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളിൽ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അജയൻ, എ.എസ്.ഐ റസീന,മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.