ആറന്മുള : വിമാനത്താവള പദ്ധതിക്ക് വേണ്ടി മണ്ണിട്ട് നികത്തിയ ആറന്മുളയിലെ പാടശേഖരത്തില്‍ കൃഷിക്ക് വേണ്ടിയുള്ള ഒരുക്കം തുടങ്ങി. നേരത്തേ വെള്ളത്തിന്റെ നിയന്ത്രണത്തിന് പെട്ടിയും പറയും സ്ഥാപിച്ചിരുന്ന മോട്ടര്‍ തറ ഉള്‍പ്പെടെ മണ്ണിട്ട് മൂടിപ്പോയിരുന്നു. ഇതു പുനഃസ്ഥാപിച്ച് ആറന്മുള പുഞ്ചയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്ന ജോലികളാണ് തുടങ്ങിയത്. ആറന്മുള ചാലും കരിമാരന്‍തോടും നേരത്തേ ശരിയാക്കിയിരുന്നു. എന്നാല്‍ വെള്ളം ഇറക്കിക്കളയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ പുഞ്ചക്കൃഷി പ്രതിസന്ധിയിലായിരുന്നു.
50 എച്ച്പിയുടെ മോട്ടര്‍ വെച്ചാണ് പുതിയ മോട്ടര്‍ തറ പ്രവര്‍ത്തിക്കുന്നത്. ആറന്മുള സമരത്തിന്റെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന പി.പ്രസാദ് കൃഷി വകുപ്പ് മന്ത്രിയായതോടെയാണ് മന്ദഗതിയിലായിരുന്ന കൃഷി പുനരുജ്ജീവനത്തിന് വേഗം കൈവന്നത്. ആറന്മുള പുഞ്ച പൂര്‍ണമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്.
കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചതും 100 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതുമായ മണിരത്‌ന ഇനം നെല്‍വിത്താണ് വിതയ്ക്കുന്നത്. ആറന്മുള പുഞ്ചക്കൃഷി പുനര്‍ജീവന പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ നേരത്തേ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പുഞ്ചയില്‍ കൃഷി നടത്തിയില്ല എന്ന പരാതികള്‍ ഉയര്‍ന്നു. പുഞ്ചയോടു ചേര്‍ന്നുള്ള 12 ഏക്കര്‍ ഉയര്‍ന്ന പാടശേഖരത്ത് മാത്രമാണ് കൃഷി ആരംഭിക്കാന്‍ കഴിഞ്ഞത്. ഇങ്ങനെ ഉല്‍പാദിപ്പിച്ച അരി ആറന്മുള റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കിയിരുന്നു.





























