കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി. താളിയോലകൾക്ക് മൂല്യമില്ല. തംബുരും, വിളക്ക്, ഓട്ട് പാത്രങ്ങൾ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.
ഇതോടെ മോൻസനെതിരെ കുരുക്ക് കൂടുതൽ മുറുകുകയാണ്. മോൻസനെ കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലെ വീട്ടില്‍ നിന്നും പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന സാമഗ്രികള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് പുരാവസ്തു വകുപ്പില്‍ പരിശോധിക്കാല്‍ ഏല്‍പ്പിച്ചത്.
ടിപ്പുവിന്‍റെ സിംഹാസനം എന്ന പേരില്‍ അവതരിപ്പിച്ച കസേരയ്ക്ക് ചരിത്രപരമായ പ്രാധാന്യമില്ല. പുരാതനമെന്ന് അവകാശപ്പെട്ട താളിയോലോകള്‍ക്ക് മൂല്യമില്ല. ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കളല്ല. സംഗീത ഉപകരണങ്ങളും പുരാവസ്തുവിഭാഗത്തില്‍പ്പെടുന്നതല്ല. ശബരിമല ചെമ്പോലയില്‍ ലിപിയടക്കം വിശദമായ പരിശോധന നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. മൂന്നാഴ്ചയ്ക്കുള്ളില്‍ ചെമ്പോല സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. ചെമ്പോലയും വ്യാജമെന്ന് തെളിഞ്ഞാല്‍ മോൻസനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യും.
75 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ പുരാവസ്തുക്കളായി കണക്കാക്കാമെങ്കിലും മോസന്‍റെ കൈവശമുള്ളവയില്‍ പലതിനും ചുരുങ്ങിയ കാലപ്പഴക്കമേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോൻസനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. നാളെ മോൻസന്‍റെ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.