ആലപ്പുഴ: സ്കൂളുകളിലെയും പൊതു വിദ്യാഭ്യാസ രംഗത്തെയും പരിപാടികളിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പിക്കണമെന്ന അഞ്ചാം ക്ലാസുകാരിയുടെ പരാതിക്കുള്ള മറുപടി കൂടിയായിരുന്നു ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവം. കുട്ടികൾ ആവശ്യപ്പെട്ടതും വിദ്യാഭ്യാസമന്ത്രി ആഗ്രഹിച്ചതും റവന്യൂ ജില്ലാകലോത്സവത്തിൽ നടപ്പിലാക്കി ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ജില്ലാ കലോത്സവം. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം അനുസരിച്ചാണ് റിസപ്ഷൻ കമ്മിറ്റി ഈ മാതൃകാപരമായ തീരുമാനം നടപ്പിലാക്കിയത്.
സ്കൂളുകളിലെ പൊതുപരിപാടികളിൽ കുട്ടികൾക്കും വേദിയിൽ പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയോട് ആവശ്യപ്പെട്ടത് താമരക്കുളം വി വി എച്ച് എസ് എസ്സിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭവികാ ലക്ഷ്മിയാണ് (ഗൗരി). സ്വാഗതവും അധ്യക്ഷ പ്രസംഗവുമടക്കമുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് കത്തയച്ചത്. ‘നേതാക്കളുടെ വലിയ പ്രസംഗങ്ങൾ കേട്ട് സദസ്സിൽ ബോറടിച്ച് ഇരിക്കേണ്ടവരാണോ തങ്ങൾ’ എന്നാണ് ഭവികാലക്ഷ്മി കത്തിലൂടെ ചോദിച്ചത്. കുട്ടികളുടെ പങ്കാളിത്തം വിദ്യാഭ്യാസ മാനുവലിൽ കൂട്ടിച്ചേർക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭവികയുടെ ഈ ഇടപെടൽ കഴിഞ്ഞദിവസം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന എഴുത്തുകാരായ കുട്ടികളുടെ സംഗമത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് സ്വാഗതം പറഞ്ഞതാണ് ഭവികക്ക് ഇങ്ങനെയൊരു ചിന്ത വരാൻ കാരണമായത്. ഈ അവസരം മറ്റു കുട്ടികൾക്കും ലഭിക്കണമെന്നാണ് ഭവികയുടെ പക്ഷം.
വിദ്യാർത്ഥിനിയുടെ ഈ നിർദേശം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ
എസ് ശ്രീലത സ്വീകരിക്കുകയും സ്വീകരണ കമ്മിറ്റി ഭാരവാഹികൾ കലോത്സവ വേദിയിൽ നടപ്പിലാക്കുകയുമായിരുന്നു. സംസ്ഥാനത്ത് കലോത്സവത്തിൽ ആദ്യമായി കട്ടികൾക്ക് ഇത്തരത്തിൽ പൊതു ചടങ്ങിൽ പ്രാധാന്യം നൽകിയത് ആലപ്പുഴയിലാണ്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർക്കൊപ്പം വിശിഷ്ടാതിഥികളായി വിദ്യാർത്ഥികളായ ടെലിവിഷൻ താരം നിഹാര എ എസ്സും ശാസ്ത്രീയ സംഗീതത്തിലെ പ്രതിഭ മാസ്റ്റർ ദേവാനന്ദനുമാണ് പങ്കെടുത്തത്. ഇവർ കൂടിയാണ് ജില്ലാ കലോത്സവത്തിന് തിരികൊളുത്തിയത്. ഇത് കുട്ടികൾ ഉൾപ്പെടെയുള്ള കാണികളിൽ ആശ്ചര്യമുണർത്തി.





























