കാസർഗോഡ് : കുമ്പടാജെയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവരെ കർണാടകയിലെ പുത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മാർപ്പനടുക്കയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മൈതാനത്ത് വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കിരണും അഖിലേഷും ചേർന്ന് സുരേഷിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. കുമ്പടാജെ സർവീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് ജോലിക്കായി എത്തിയപ്പോഴാണ് പ്രതികൾ തടഞ്ഞുനിർത്തി പിച്ചാത്തി കൊണ്ട് ശരീരത്തിലുടനീളം കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണമടഞ്ഞു.
കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന പ്രതികൾ ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. കാസർഗോഡ് എസ്.പി അച്യുത അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കാസർഗോഡ് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























