തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ ചികിത്സാപദ്ധതി വഴിമുട്ടുന്നു. ഏഴുമാസത്തെ ചികിത്സച്ചെലവിനത്തില്‍ 500 കോടിയിലേറെ രൂപ സര്‍ക്കാര്‍ തരാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷൻ പരാതിപ്പെട്ടു. തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സമാത്രമേ ഏറ്റെടുക്കൂവെന്നും സംഘടന പ്രഖ്യാപിച്ചു. സര്‍ക്കാരിനു ജനങ്ങളോടു കാരുണ്യമില്ലെങ്കിലും ആശുപത്രികള്‍ക്ക് അതുള്ളതിനാലാണ് പദ്ധതിയില്‍നിന്നു പിന്മാറാത്തതെന്നും തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സയേ ഏറ്റെടുക്കൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കുള്ള ചികിത്സ നല്‍കും. ആശുപത്രികളിലെ സൗകര്യമനുസരിച്ച്, അത്യാഹിതസ്വഭാവമുള്ള ചികിത്സകളും ഏറ്റെടുക്കും. റീ-ഇംപേഴ്‌സ്‌മെന്റ് തുകയായി ഈയിടെയും 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
പാവപ്പെട്ടവര്‍ക്ക് സൗജന്യവും കുറഞ്ഞചെലവിലുമുള്ള ചികിത്സ ഉറപ്പാക്കാനുള്ള കാരുണ്യ പദ്ധതിയില്‍ ഇപ്പോള്‍ 350 സ്വകാര്യ ആശുപത്രികളുണ്ട്. നേരത്തേ 411 ആശുപത്രികള്‍ ഉണ്ടായിരുന്നുവെന്നും നിരന്തരമായി പണംമുടങ്ങിയതോടെ 60 ആശുപത്രികള്‍ പിന്‍വാങ്ങിയെന്നുമാണ് അസോസിയേഷന്റെ വാദം. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 20-25 കോടി രൂപ വീതവും മറ്റു പല ആശുപത്രികള്‍ക്കും ഒന്നും രണ്ടും കോടി രൂപ വീതവുമാണ് കുടിശ്ശിക. ഒക്ടോബറില്‍ അനുവദിച്ച 104 കോടി രൂപയില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കിയിട്ടുണ്ട്.