ഉദുമ : വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോട് പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് മരിച്ചത്. അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26-ന് നടക്കാനിരിക്കുകയായിരുന്നു. അനുശ്രീയുടെ പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ തയ്യിൽ വീട്ടിൽ രണ്ടുമാസം മുൻപാണ് വിവാഹനിശ്ചയം കഴിഞ്ഞത്.
ചൊവ്വാഴ്ച രാത്രിവരെ അനുശ്രീ ബാങ്കിൽ ജോലിചെയ്തിരുന്നു. ഈ സമയത്ത് അമൽ ഫോണിൽ സംസാരിച്ചിരുന്നതായി രാത്രി സഹോദരി വിളിച്ചപ്പോൾ അനുശ്രീ പറഞ്ഞിരുന്നു. ഇരുവരുടെയും മൊബൈൽഫോണുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. രാവിലെ വീട്ടുകാർ പലതവണ വിളിച്ചിട്ടും അനുശ്രീ ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിളിച്ചു പറഞ്ഞു. ഇവർ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹുൻസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
എസ്.ബി.ഐ. എം.ജി. റോഡ് ശാഖയിലെ ജീവനക്കാരനായ അമൽ സുഹൃത്തുക്കൾക്കൊപ്പം പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞ അമൽ ബുധനാഴ്ച രാവിലെ 8.45-ന് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത ശേഷം തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഫോൺവിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും. അനുശ്രീയുടെ അച്ഛൻ: കെ. ചന്ദ്രൻ (മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി, നീലേശ്വരം). അമ്മ: റീന. സഹോദരി: ശ്രീലക്ഷ്മി. അമലിന്റെ അച്ഛൻ: സുധാകരൻ. അമ്മ: എ. അനിത. സഹോദരി: നക്ഷത്ര.































