പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് കൂടുതൽ അപകടകരമാകുമെന്ന് വന്യജീവി ഗവേഷകർ. നിലവിലുള്ള സ്ഥലത്തുനിന്ന് അരികൊമ്പനെ മാറ്റിയാൽ മറ്റ് ആനകളും അരിക്കൊമ്പനും പ്രകോപിതരാകുമെന്ന് ഗവേഷകനായ എസ്. ഗുരുവായൂരപ്പൻ പറഞ്ഞു. അരിക്കൊമ്പൻമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കനാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ, പുതിയ സ്ഥലത്ത് അരിക്കൊമ്പനെ എത്തിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. അരി കഴിച്ചു ശീലിച്ച ആന പറമ്പിക്കുളത്ത് എത്തിയാലും ഇതു തുടരും.
ഇത് ആദിവാസികളുടെ ജീവനടക്കം ഭീഷണിയാണ്. പുതിയ സ്ഥലത്തെത്തിയ ആനകൾ വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപോകാൻ ശ്രമം നടത്തും. പറമ്പിക്കുളത്തെ ആനകളും അരിക്കൊമ്പനും തമ്മിൽ സംഘര്‍ഷമുണ്ടായേക്കും. അരിക്കൊമ്പനെ മാറ്റിയാൽ ചിന്നക്കനാലിലെ മറ്റ് ആനകൾ അക്രമകാരികളാകാനുമിടയുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. താല്‍ക്കാലികമായ പരിഹാരത്തിനപ്പുറം ശാസ്ത്രീയമായ രീതിയിൽ വിഷയം കൈകാര്യം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവിശ്യപ്പെടുന്നു.





























